ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത്; 19പേർക്ക് 2000 രൂപ അധിക വേതനം നൽകും
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തതും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവർത്തകർക്ക് അധിക വേതനം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവർത്തകർക്ക് 2000 രൂപ വെച്ച് അധിക വേതനം നൽകും. തനത് ഫണ്ടിൽ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.
നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.