നിർണായക തീരുമാനം അമേരിക്ക മധ്യസ്ഥം വഹിച്ച ചർച്ചയിൽ; കരിങ്കടലിൽ വെടിനിർത്താൻ റഷ്യ-യുക്രൈൻ ധാരണ
കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. ധാരണ നിലവിൽ വരും മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ധാരണ അനുസരിക്കാൻ യുക്രൈൻ പ്രസിഡന്റിനോട് അമേരിക്ക നിർദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
വെടിനിർത്തൽ നിലവിൽ വന്നാൽ യുക്രൈനിന് ഇനി കരിങ്കടൽ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാവില്ല. ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ല, ചരക്ക് കപ്പലുകൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകളിലേക്കും ഇരു രാജ്യങ്ങളും എത്തിയിട്ടുണ്ട്.
റഷ്യയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെയും വളത്തിൻ്റെയും കയറ്റുമതിക്ക് മേലെ ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കും. ഇത് സംബന്ധിച്ച് റഷ്യയ്ക്ക് അമേരിക്ക ഉറപ്പ് നൽകിയിട്ടുണ്ട്. റിയാദിൽ ഉണ്ടാക്കിയ കരാറുകൾക്ക് അനുസൃതമായി ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്ന് അമേരിക്ക പ്രതിജ്ഞയെടുത്തു.