NationalTop News

ഏക്‌നാഥ് ഷിന്‍ഡെയെ അപമാനിച്ചെന്ന കേസില്‍ കുനാല്‍ കംമ്രയ്ക്ക് നോട്ടീസ്; കോമഡി ഷോ സ്റ്റുഡിയോ ഷിന്‍ഡെ അനുകൂലികള്‍ തല്ലിത്തകര്‍ത്തു

Spread the love

ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെയെ അപമാനിച്ചെന്ന കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കംമ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകാനാണ് നോട്ടീസ്. അതേസമയം കൊമഡി ഷോ ചിത്രീകരിച്ച സ്റ്റുഡിയോ തകര്‍ത്ത സംഭവത്തെ ഏക്‌നാഥ് ശിന്‍ഡെ ന്യായീകരിച്ചു.

45 മിനിറ്റ് ദൈര്‍ഷ്യമുള്ള സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ അക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുകയാണ് കുനാല്‍ ചെയ്യുന്നത്. ഇടക്കൊരു ഭാഗത്ത് ശിവസേന പിളര്‍ത്തിയ ശിന്‍ഡെയെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചു. ശിന്‍ഡെയുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെന്ന് വ്യക്തമാണ്. പിന്നാലെ ശിന്‍ഡെ അനുകൂലികള്‍ സ്റ്റുഡിയോ തല്ലിത്തകര്‍ത്തു. ഒപ്പം മുംബൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി ശേഷിച്ച ഭാഗങ്ങളും ഇടിച്ച് പൊളിച്ചു.

ഇന്നലത്തെ അക്രമസംഭങ്ങളില്‍ പങ്കെടുത്ത ചിലരെ പൊലീസ് അറസ്റ്റ് ചെതെങ്കിലും വൈകീട്ടോടെ ജാമ്യം കിട്ടി. ഭീഷണിക്കിടയിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് കുനാല്‍. കോടതി പറഞ്ഞാല്‍ മാത്രം മാപ്പ്. താന്‍ കോമഡിഷോ ചെയ്യുന്ന ഇടങ്ങള്‍ പൊളിക്കുമെങ്കില്‍ കാലപ്പഴക്കം ചെന്ന മുംബൈയിലെ പാലങ്ങളില്‍ പരിപാടി നടത്താമെന്നും പരിഹസിക്കുന്നു. അത് പൊളിച്ച് പണിതാല്‍ ജനങ്ങള്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുനാലിന്റെ പ്രവര്‍ത്തിയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് കണ്ടതെന്ന് പറഞ്ഞ് അക്രമത്തെ ന്യായീകരിക്കുകയാണ് ഏക്‌നാഥ് ശിന്‍ഡെ. തനിക്കെതിരെ പറയാന്‍ കുനാല്‍ പണം വാങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.