അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കുത്തിക്കൊന്നു; പൊലീസ് അറസ്റ്റ് ചെയ്തു, 26 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി
അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.
2018 ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം സരിത കാലിഫോർണിയയിലേക്ക് താമസം മാറിയിരുന്നു.11കാരനായ മകനെ കാണാനാണ് അവർ സാൻ്റാ അന എന്ന സ്ഥലത്ത് ഒരു ഹോട്ടലിൽ മുറിയെടുത്തത്. മകനെ കാണാനെത്തിയ സരിത, ഡിസ്‌നിലാൻ്റിൽ പോകാനുള്ള ടിക്കറ്റുമായാണ് വന്നത്.
മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.
സരിത രാമരാജുവും ഭർത്താവ് പ്രകാശ് രാജുവും തമ്മിൽ കുഞ്ഞിൻ്റെ കസ്റ്റഡിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. തന്റെ അഭിപ്രായം തേടാതെയാണ് പ്രകാശ് രാജു കുട്ടിയുടെ മെഡിക്കൽ, സ്കൂൾ തീരുമാനങ്ങൾ എടുക്കുന്നതെന്നും ഭർത്താവ് ലഹരിക്ക് അടിമയെന്നുമാണ് സരിത ആരോപിക്കുന്നത്. പ്രകാശ് രാജു ബെംഗളുരു സ്വദേശിയാണ്. 2018 ജനുവരിയിൽ ദമ്പതികൾ വിവാഹമോചനം നേടി. കോടതി രേഖകൾ പ്രകാരം രാജുവിന് മകന്റെ സംരക്ഷണം ലഭിച്ചു, സരിത രാമരാജുവിന് കുട്ടിയെ സന്ദർശിക്കാനും കോടതി അനുമതി നൽകിയിരുന്നു.