അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും മകളും കൊല്ലപ്പെട്ടു; ആക്രമണം ജോലിക്കിടെ അക്രമി അറസ്റ്റിൽ
അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും 56 ഇദ്ദേഹത്തിൻ്റെ 24 കാരിയായ മകളും വെടിയേറ്റ് മരിച്ചു. വിർജീനിയ സംസ്ഥാനത്തെ ഒരു കടയിലാണ് സംഭവം. കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പ്രദീപ് കുമാർ പട്ടേൽ എന്നയാളും മകളുമാണ് കൊല്ലപ്പെട്ടത്.
അക്കോമാക് കൗണ്ടിയിലെ ലങ്ക്ഫോർഡ് ഹൈവേയിലെ കടയിൽ ജോലി ചെയ്യുകയായിരുന്നു പട്ടേലും മകളും. വിർജീനിയയുടെ കിഴക്കൻ തീരത്താണ് അക്കോമാക് കൗണ്ടി. മാർച്ച് 20 ന് പുലർച്ചെ 5:30 നാണ് ആക്രമണം നടന്നത്. പിന്നാലെ കടയിലേക്ക് പൊലീസ് എത്തിയപ്പോഴേക്കും മാരകമായി വെടിയേറ്റ് ചലനമില്ലാതെ കിടക്കുകയായിരുന്നു പ്രദീപ്.
കെട്ടിടത്തിൽ മറ്റൊരിടത്താണ് ഇദ്ദേഹത്തിൻ്റെ മകളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത നിലയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവർ ആശുപത്രിയിൽ വെച്ച് മരിച്ചു. 44 കാരനായ ജോർജ്ജ് ഫ്രേസിയർ ഡെവൺ വാർട്ടൺ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം ചുമത്തി.
പരേഷ് പട്ടേൽ എന്ന ഇന്ത്യൻ വംശജനാണ് കടയുടമ. ഇയാളുടെ ബന്ധുക്കളാണ് കൊല്ലപ്പെട്ട പ്രദീപും മകളും. രാവിലെ കട തുറക്കാനും ജോലി ചെയ്യാനുമാണ് ഇരുവരും ഇവിടേക്ക് പോയതെന്നും എന്തിനാണ് ഇരുവരെയും അക്രമി കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നുമാണ് പരേഷ് പ്രതികരിച്ചത്.