KeralaTop News

ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ പറ്റുന്നു, മരണനിരക്ക് കുറവ്’; സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയ്ക്ക് ഇതും കാരണമാകുന്നുവെന്ന് സൂചിപ്പിച്ച് സജി ചെറിയാന്‍

Spread the love

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ പറ്റുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവെന്നും ഇത് പ്രശ്‌നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പറ്റുന്ന ആളുകള്‍ മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണെന്നും ഇത് പ്രശ്‌നമാണെന്നും സജി ചെറിയാന്‍ ആലപ്പുഴയിലെ പൊതുവേദിയില്‍ പറഞ്ഞു. മരണ നിരക്ക് കുറഞ്ഞുവരികയാണ്. 80 വയസും 90 വയസുമെല്ലാമുള്ളവര്‍ പെന്‍ഷന്‍ വാങ്ങുന്നു. തന്റെ അമ്മയ്ക്ക് 94 വയസുണ്ടെന്നും അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. ഈ കാശെല്ലാം കൂടി എന്തിനാണെന്ന് താന്‍ തന്നെ അമ്മയോട് ചോദിച്ചുപോയെന്നും സജി ചെറിയാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. സ്വന്തം അമ്മയുടെ കാര്യം പറഞ്ഞതിനാല്‍ ഇനിയിപ്പോള്‍ ആരും തന്നെ കുറ്റുപ്പെടുത്തിക്കൊണ്ട് വരില്ലല്ലോ എന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.