ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയം; എം കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന്
ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കം യോഗത്തിനെത്തും.
കേരളത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ കെ പ്രേമചന്ദ്രൻ എം പി, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം, ജോസ് കെ മാണി എം പി എന്നിവരും യോഗത്തിൽ പങ്കാളികൾ ആകും. തൃണാമൂൽ കോൺഗ്രസ്, അകാലിദൾ, ടി ആർ എസ് പാർട്ടികളുടെ സാന്നിധ്യവും ഉറപ്പാക്കാൻ എം കെ സ്റ്റാലിന് കഴിഞ്ഞിട്ടുണ്ട്. യോഗത്തിനെതിരെ ബിജെപി ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തും.
മണ്ഡല പുനർനിർണയ നീക്കം കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഐഎം നിലപാട്. സീറ്റിന് വേണ്ടിയല്ല അവകാശങ്ങൾക്കായാണ് പോരാട്ടമെന്ന് എം കെ സ്റ്റാലിൻ പറയുന്നു. അതേസമയം, മണ്ഡലപുനർക്രമീക്രണത്തിനും ത്രിഭാഷാ നയത്തിനും എതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആർഎസ്എസിന്റെ പ്രതികരണം.