ആശാവർക്കേഴ്സ് സമരം 40-ാം ദിവസത്തിലേയ്ക്ക്; നിരാഹാര സമരം തുടരുന്നു, മന്ത്രി വീണ ജോർജ് ഡൽഹിയിൽ
ആശാവർക്കേഴ്സ് സമരം 40 ആം ദിവസത്തിലേയ്ക്ക്. ഇന്നലെ മുതൽ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, ഷീജ ആർ, തങ്കമണി എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിൽ തുടരുകയാണ്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം ആശമാർ സമരം നടത്തുന്നത്. ആശാ വർക്കേഴ്സിന്റെ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേന്ദ്രം ഓണറേറിയം വർധിപ്പിയ്ക്കുന്നതിന് അനുസരിച്ച് കേരളവും വർധിപ്പിയ്ക്കുമെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴാണ് മറുപടി.
ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. രണ്ടുവട്ടം ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടും അനുകൂല തീരുമാനമില്ല. നിരാശരാകാതെ സമര മുദ്രവാക്യങ്ങള്‍ കൂടുതൽ ഉച്ചത്തിൽ ഉയര്‍ത്തിയാണ് ആശാ വർക്കർമാർ നിരാഹാര സമരത്തിലേക്ക് കടന്നത്.