കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി
കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി. മയ്യനാട് താന്നിയിൽ ആണ് സംഭവം. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്. മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം രക്ഷിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു.
ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു.
അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.