‘കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തത് കമ്യൂണിസം; നോക്കുകൂലി നൽകേണ്ടി വരുന്നു’; വിമർശിച്ച് കേന്ദ്ര ധനമന്ത്രി
രാജ്യസഭയിൽ സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. ബംഗാളിൽ സിപിഐഎം ഭരണത്തിലാണ് ഏറ്റവും രൂക്ഷമായ കലാപങ്ങൾ ഉണ്ടായത്. സിപിഐഎം ഭരണത്തിൽ ത്രിപുര ഒരുപാട് അനുഭവിച്ചു. ദാരുണമായ വ്യാവസായിക നയങ്ങളെ തുടർന്ന് കേരളത്തിന് കരകയറാൻ ആകുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിലെ നോക്കുകൂലിയെയും രാജ്യസഭയിൽ പരാമർശിച്ചു. ബസിൽ നിന്നും ഇറങ്ങി ലഗേജുമായി പോകുമ്പോൾ പോലും നോക്കുകൂലി നൽകേണ്ടി വരുന്നുവെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
രണ്ടുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ഇപ്പോൾ നോക്കുകൂലി ഇല്ല എന്ന് പറഞ്ഞത്. അതിനർത്ഥം നേരത്തെ ഉണ്ടായിരുന്നു എന്ന് തന്നെയല്ലേയെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.