പുതിയ പോലീസ് മേധാവി: എം ആർ അജിത് കുമാർ പട്ടികയിൽ
പുതിയ സംസ്ഥാന മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്ക്കാര് കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.
റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ പട്ടികയിൽ ഏറ്റവും സീനിയറാണ്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ് പി ജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, ഇൻറലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
30 വർഷം ഐപിഎസ് സർവീസ് പൂർത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 2025 ജൂണിലാണ് ഷേഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ഷെയ്ഖ് ദർവേശ് സാഹേബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡിജിപി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.