NationalTop News

നിറങ്ങളില്‍ നീരാടി ഉത്തരേന്ത്യ; എങ്ങും ഹോളി തിമിര്‍പ്പിന്റെ വര്‍ണ്ണപകിട്ട്

Spread the love

നിറങ്ങളില്‍ നീരാടി രാജ്യമെങ്ങും വിപുലമായ ഹോളി ആഘോഷം. വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഹോളികാ ദഹനത്തോടെ ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ അതിര് വിടരുതെന്ന് കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിലും ഹോട്ടലുകളിലും എല്ലാം വിപുലമായ ആഘോഷ പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.

വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.

ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു. സാംസ്‌കാരികമായി, ആളുകള്‍ അവരുടെ പ്രശ്‌നങ്ങളോടും ശത്രുതയോടും വിടപറയുന്ന ദിവസമാണെന്നും ചിലര്‍ പറയുന്നു.
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.