ദുരന്തബാധിതരുടെ പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ല, സർക്കാർ ഹൈക്കോടതിയിൽ
വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് ധാരണ. ഇവിടെ സ്ഥലം തികയാതെ വന്നാലാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കുക. 215 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പുനരാധിവസിപ്പിക്കുക. പുനരധിവാസ പദ്ധതിയുടെ ഭാഗമാകാതെ പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈപ്പറ്റുന്നവരും ഉണ്ടാകാമെന്നാണ് സർക്കാർ കണക്കുകൂട്ടന്നത്. അങ്ങനെയെങ്കിൽ വീടുകൾ വേണ്ടിവരുന്നവരുടെ അന്തിമ കണക്കെടുത്തശേഷമാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുക. ശേഷിക്കുന്ന എത്ര പേരുണ്ടെന്ന് വിലയിരുത്തിയ ശേഷമാകും തുടർനടപടി സ്വീകരിക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിനായാണ് ഹാരിസൺസ് പ്ലാന്റേഷൻസ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ ഹാരിസൺ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.