തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിന്; സ്ഥാനം കിട്ടാത്തതിൽ പിണങ്ങി പോകുന്ന വ്യക്തിയല്ല, കടകംപള്ളി സുരേന്ദ്രൻ
13 സംസ്ഥാന സമ്മേളനങ്ങളിൽ വെച്ച് രാഷ്ട്രീയമായ വ്യക്തതയോടും യോജിപ്പോടുകൂടിയും ചർച്ചകളാലും സമ്പന്നമായിരുന്നു കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം. അത് സമ്മതിക്കാൻ മാധ്യമങ്ങൾ തയ്യാറാകാത്തത് കൊണ്ടാണ് ഇത്തരം വാർത്തകളെല്ലാം കൊണ്ടുവരുന്നത്. പാർട്ടിയുടെ കരുത്ത് സൂക്ഷിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകരോട് എന്നും അടുപ്പം പുലർത്താറുള്ളത്. 48 വർഷക്കാലം രാഷ്ട്രീയ പരമായി തന്നെ വളർത്തിയത് പാർട്ടിയാണ്. പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങൾ സത്യസന്ധതയോടുകൂടി കൃത്യമായി നിർവ്വഹിച്ചു വരാൻ സാധിച്ചിട്ടുണ്ട്. എംഎൽഎയോ മന്ത്രിയോ ആക്കണമെന്ന് പറഞ്ഞുകൊണ്ട് സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളല്ല താൻ. പാർട്ടിയാണ് ഏത് സ്ഥാനത് പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. നിങ്ങൾ ആഗ്രഹിക്കുന്ന അജണ്ടയിൽ എന്നെ കൂടികെട്ടാൻ ശ്രമിക്കരുത്. ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും സിപിഐഎമ്മിനെ ആക്രമിക്കാനായി കടകംപള്ളിയെ കരുവാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾ കണ്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകന്മാരുടെ ഇടയിൽ തന്നെ ചേർത്ത് നിർത്തരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.
തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങൾക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനകാലത്തെ മൂന്ന് ചിത്രങ്ങൾ പ്രൊഫൈലിൽ ഉണ്ടായിരുന്നു. താനല്ല ഫേസ്ബുക്കിലെ ഇക്കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പി എയാണ് ചെയ്യുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് അത്. അതിനെ ഇങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പാർട്ടിക്കകത്ത് സ്ഥാനക്കയറ്റം നൽകണമെന്ന് ആരും പറയേണ്ട ആവശ്യം ഇല്ല. ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുകയോ, അതിന്റെ പേരിൽ പിണങ്ങി പോകുകയോ ചെയ്യുന്ന വ്യക്തിയല്ല താൻ. കിട്ടിയതെല്ലാം വളരെ വലുതായിട്ടാണ് കാണാറുള്ളത്.സ്ഥാനമാനങ്ങൾ നേടുകയാണ് രാഷ്ട്രീയക്കാരൻ്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ല. 75 വയസെന്ന പ്രായപരിധി പാർട്ടി നിശ്ചയിച്ചത് കൊണ്ടാണ് പുതിയ 17 പുതിയ ആളുകളെ ഉൾപ്പെടുത്താനായത്. നാളെ കേന്ദ്ര കമ്മിറ്റിയിലാണെങ്കിലും പുതിയ ആളുകൾ വരും. പഴമയും പുതുമയും കൂടി കലർന്നാലേ പാർട്ടി കൂടുതൽ ശക്തിപ്പെട്ട് മുന്നോട്ട് പോവുകയുളൂ. അല്ലെങ്കിൽ വയസ്സൻമാരുടെ പാർട്ടി ആയി മാറും ഇത്. തന്നെക്കാൾ പ്രായം കുറഞ്ഞവർപോലും ഉയർന്ന കമ്മിറ്റികളിൽ വന്നിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. താൻ ഇപ്പോഴും ഒഴിഞ്ഞുകൊടുക്കാൻ മാനസികമായി തയ്യാറാണ്. കാരണം പുതിയ തലമുറ വരണം. പാർട്ടി ഏർപ്പെടുത്തിയ പ്രായപരിധി തന്നെ പുതിയ തലമുറയ്ക് വരാനുള്ള സൗകര്യത്തിനാണെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പത്മകുമാറിന്റെ പരാമർശം തെറ്റാണെന്ന് ഏത് കമ്മ്യൂണിസ്റ്റ്കാരണാണ് സംശയമുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് മന്ത്രി എന്ന നിലയിലാണ് അത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയതാണ്.നേരത്തെ സി രവീന്ദ്രനാഥിനെയും ഇത്തരത്തിൽ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെയടക്കം വിവിധ വകുപ്പുകളിലെ ഗൗരവകരമായ ചർച്ചകൾ നടത്തുന്നത് സംസ്ഥാന കമ്മിറ്റിയിലാണ് അപ്പോൾ ആ ചർച്ചകൾ കേൾക്കാൻ അതുമായി ബന്ധപ്പെട്ട മന്ത്രിയുണ്ടെങ്കിൽ അത് ഗുണകരമാണ്. കഴിഞ്ഞതവണ അതില്ലാത്തത് ഒരു കുറവായി കണ്ടിരുന്നു. ശരിയായ തീരുമാനങ്ങൾ മാത്രമാണ് പാർട്ടി കൈക്കോളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.