ആശാ സമരം മുപ്പതാം ദിവസത്തിലേക്ക്; മുഖംതിരിച്ച് സര്‍ക്കാര്‍, 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും
സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം ഇന്ന് മുപ്പതാം ദിവസം. സമരം തുടങ്ങിയപ്പോൾ പരിഹസിച്ച സർക്കാരിന് ചില ആവശ്യങ്ങളെങ്കിലും അംഗീകരിക്കേണ്ടി വന്നു. സമരം അടുത്തഘട്ടത്തിലേക്കെന്ന് ഇന്നലെ ആശവർക്കേഴ്സ് പ്രഖ്യാപിച്ചു.
കുടുംബ സംഗമം, ആശാവർക്കേഴ്സിന്റെ മഹാസഗമം, എൻ.എച്ച്.എമ്മിലേക്കുള്ള മാർച്ച്, നിയമസഭാ മാർച്ച്.. താരതമ്യേന ശക്തികുറഞ്ഞ ഒരു സംഘടനയ്ക്ക് അസാധ്യം എന്ന് തോന്നുന്ന പലതും ഇതിനിടയിൽ സംഘടിപ്പിച്ചു. മാസം ഒന്ന് പിന്നിടുമ്പോൾ സമരത്തിൻ്റെ രണ്ടാംഘട്ട പഖ്യാപനവുമുണ്ടായി.
സമരത്തിനിടയിൽ ഒരിക്കൽ പോലും അക്രമങ്ങൾ ഉണ്ടായില്ല. സമരത്തെ അനുകൂലിച്ചു നടത്തിയ അക്രമങ്ങളെ അപലപിച്ചു. എന്നിട്ടും കണ്ണു തുറക്കാത്ത സർക്കാരിന് മുൻപിൽ രണ്ടാംഘട്ട സമരത്തിൽ അല്പം നിയമലംഘനം. മാർച്ച് 17 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം സംഘർഷഭരിതമായേക്കും. ഓണറേറിയം കുടിശ്ശിക തീർത്തതും , ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചതും സമരത്തിൻ്റെ വിജയം. ശമ്പള വർധനവും, വിരമിക്കൽ ആനുകൂല്യവും അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ സമരം തുടരുന്നു.
അതേസമയം ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്‍റിൽ ഉന്നയിച്ചു. നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വർക്കർമാർക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെനന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ആശമാരെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അപമാനിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പാർലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു.