മൈക്രോസോഫ്റ്റ് എ ഐ ഹബ്ബിന് തറക്കല്ലിട്ട് യോഗി ആദിത്യനാഥ്
മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് തറക്കല്ലിട്ടു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൊയിഡയിലെ സെക്ടർ-145 ലാണ് പുതിയ സെന്റർ ഉയരുന്നത്. ഇതോടൊപ്പം എംഎക്യു സോഫ്റ്റ്‌വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു.
മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് പുറത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ഗവേഷണ, വികസന കേന്ദ്രമായിരിക്കുമിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ ക്യാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൈദരാബാദിന് ശേഷം ഉത്തർപ്രദേശ് മൈക്രോസോഫ്റ്റിന്റെ അടുത്ത പ്രധാന സാങ്കേതിക ഹബ്ബായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സെന്റർ വടക്കേ ഇന്ത്യയിലെ ടെക് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനുമായ സത്യ നാദെല്ലയ്ക്കും കമ്പനിയുടെ സംഘത്തിനും അദ്ദേഹം ആശംസകൾ നേർന്നു.
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശപ്രകാരം ഞങ്ങളുടെ സർക്കാർ കഴിഞ്ഞ എട്ട് വർഷമായി ‘പുതിയ ഇന്ത്യയ്‌ക്കുള്ള പുതിയ ഉത്തർപ്രദേശ്’ എന്ന ആശയം മുന്നോട്ട് കൊണ്ടുപോവുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഈ പുതിയ കേന്ദ്രം ഇന്ത്യയുടെ സാങ്കേതിക വികസനത്തിന് വലിയ പ്രതിഫലങ്ങൾ നൽകും,” യോഗി ആദിത്യനാഥ് പറഞ്ഞു.