Sunday, March 9, 2025
Latest:
KeralaTop News

‘പണം തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കും’; ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഭീഷണി

Spread the love

വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭീഷണി. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു സ്ഥാപനം ഭീഷണി സന്ദേശം അയച്ചത്. HDB ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു ചൂരൽമല സ്വദേശി രമ്യയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ചൂരൽമല വില്ലേജ് റോഡിലാണ് രമ്യയുടെ വീട് ഉണ്ടായിരുന്നത്. എന്നാൽ ഉരുൾപ്പൊട്ടലിൽ ഈ വീട് ഭാഗീകമായി തകർന്നിരുന്നു. പിന്നീട് ഇവർ കൽപ്പറ്റയിലാണ് ഇപ്പോൾ താമസിക്കുന്നത്. ചൂരൽമലയിൽ തയ്യൽ കട നടത്തിയിരുന്ന രമ്യ ഇപ്പോൾ ബെയ്‌ലി എന്ന പേരിൽ മുപ്പതോളം സ്ത്രീകൾ തുടങ്ങിയ സംരംഭമായ ബാഗുകൾ നിർമ്മിക്കുന്ന സ്ഥലത്താണ് ജോലി ചെയ്യുന്നത്. ജീവിതം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ധനകാര്യ സ്ഥാപനത്തിന്‍റെ നിരന്തര ഭീഷണി.

70,000 രൂപയായിരുന്നു രമ്യ വായ്പയെടുത്തിരുന്നത്.അതിൽ 17,000 രൂപയാണ് ഇനി തിരിച്ചടക്കാനുള്ളത്. ഇടയ്ക്കിടെ വായ്പ തിരിയച്ചടവ് ഓർമ്മിപ്പിച്ചുകൊണ്ട് ഫോൺ കോളുകൾ വരാറുണ്ടെന്നും 3000 കൂടി നൽകിയാൽ വായ്പാതിരിച്ചടവിന് ഇളവ് നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും രമ്യ പറഞ്ഞു. താൻ ദുരിതബാധിതയാണെന്ന് അറിയിച്ചിട്ട് പോലും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിരുന്നില്ലെന്ന് രമ്യ കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രി കെ രാജൻ ദുരിത ബാധ്യത മേഖലയിൽ എത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ദയിൽ പെടുത്തിയിരുന്നുവെങ്കിലും കേന്ദ്ര ഇടപെടലാണ് ഇക്കാര്യത്തിൽ വേണ്ടതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. കേരളാ ബാങ്ക് അടക്കം വായ്പകൾ എഴുതി തള്ളാൻ തീരുമാനിച്ചതാണെന്നും എന്നാൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ കാര്യങ്ങൾ സംബന്ധിച്ച തീരുമാനം ഉണ്ടാകേണ്ടത് കേന്ദ്രത്തിന്റെ ഇടപെടലിലൂടെ ആയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.