ചാമ്പ്യൻസ് ട്രോഫി, മൂന്നാം കിരീടം തേടി ഇന്ത്യ; നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് മുന്നിൽ
ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം ഇന്ന്. ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനൽ തുടങ്ങുക. കണക്കിലും താരത്തിളക്കത്തിലും ഇന്ത്യ തന്നെയാണ് കരുത്തർ.
കണക്കിലും താരത്തിളക്കത്തിലും മുന്നില്‍ നില്‍ക്കുമ്പോഴും ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് ആണ് മുന്നിൽ. രണ്ടായിരത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.
ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം പരിഗണിച്ചാൽ ഇന്ത്യ 14ാം തവണയാണ് ഒരു ഐസിസി ടൂർണമെന്റിന്റെ കലാശപ്പോരിന് ഇറങ്ങുന്നത്. ഇക്കാര്യത്തിൽ ആസ്ട്രേലിയ പോലും പിന്നിലാണ്. അവർ 13 ഫൈനലുകളാണ് കളിച്ചത്. പക്ഷേ ഓസീസിന് പത്ത് കിരീടങ്ങളുണ്ട്. ഇന്ത്യക്കുള്ളത് ആറെണ്ണം മാത്രം.
പരസ്പരം ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പമാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കിരീടം നേടി. രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ എന്നിവരടങ്ങിയ മികച്ച ബാറ്റിംഗ് നിരയാണ്കിവീസിന്റെ കരുത്ത്.
വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ സ്പിൻ ആർമിയിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.മഴ പെയ്യാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ കാലാവസ്ഥ മത്സരഫലത്തെ സ്വാധീനിക്കില്ല. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ 250 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും വെല്ലുവിളിയായേക്കും. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന പിച്ചിലാണ് കിരീടപ്പോരാട്ടവും നടക്കുന്നത്.