ഇന്ത്യൻ പതാക കീറിയെറിഞ്ഞു; വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഖലിസ്താൻ വാദികളുടെ പ്രതിഷേധം
ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്താൻ വാദികളുടെ പ്രതിഷേധം. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനാ യോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. എസ് ജയശങ്കറിന്റെ വാഹനം തടയാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആസൂത്രിതമായ പ്രതിഷേധമാണ് ലണ്ടനില്‍ നടന്നത്. രണ്ട് ദിവസമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലണ്ടന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടെയാണ് ഖല്‌സ്താന്‍ വാദികളുടെ പ്രതിഷേധം നടന്നത്. മുദ്രവാക്യങ്ങള്‍ വിളിച്ചും ഖലിസ്താന്‍ പതാകകളുമായാണ് പ്രതിഷേധം നടന്നത്. വിദേശകാര്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ഒരാൾ ഇന്ത്യൻ പതാക കീറിയെറിയുകയായിരുന്നു. ഫുട്ബോളിൽ ഇന്ത്യൻ പതാക ചുറ്റിക്കെട്ടി തട്ടിക്കളിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ഈ മാസം നാലിനാണ് എസ് ജയശങ്കർ ലണ്ടനിലെത്തിയത്. വിദേശകാര്യമന്ത്രി ഒമ്പത് വരെ ലണ്ടനിലുണ്ടാകും. ബ്രിട്ടീഷ് സഹമന്ത്രി ഡേവിഡ് ലാമിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രതിരോധ സഹകരണം എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.