‘SFIക്ക് എതിരെ കവിത എഴുതിയിട്ടില്ല; പറഞ്ഞത് SFIൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റി’; ജി സുധാകരൻ
എസ്എഫ്ഐക്കെതിരെ കവിത എഴുതിയിട്ടില്ലെന്ന് ജി സുധാകരൻ. എസ്എഫ്ഐയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് താൻ പറഞ്ഞതെന്ന് ജി സുധാകരന്റെ വിശദീകരണം. പ്രസ്ഥാനത്തിൽ ആദർശം ഇല്ലാത്തവർ കടന്നു കൂടി. വിദ്യാർഥി പ്രസ്ഥാനത്തെ മാത്രമല്ല ഉദ്ദേശിച്ചത്, വിപ്ലവ പ്രസ്ഥാനത്തെക്കൂടിയാണ് ഉദ്ദേശിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.
രക്തസാക്ഷി കുടുംബത്തിന് വേദനയുണ്ടാക്കുന്നതിനെ കുറിച്ച് കവിതയിൽ പറഞ്ഞു. പുന്നപ്രയുടെയും വയലാറിന്റെയും നാട്ടിൽ വിപരീതമായ പ്രവർത്തനം നടത്താൻ പാടില്ല. പ്രത്യയശാസ്ത്രനിബദ്ധവും രാഷ്ട്രീയമായ ഉന്നതി ലക്ഷ്യമാക്കുന്നതും ആദർശഭരിതമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരായ ചിലർ എസ്എഫ്ഐയിൽ കയറി പ്രവർത്തിക്കുന്നുവെന്ന് ജി സുധാകരൻ പറയുന്നു. പ്രത്യയശാസ്ത്ര ബോധം ഇല്ലാത്തവർ കടന്നുകൂടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ച് പറഞ്ഞത് മർക്കട മുഷ്ടിചുരട്ടിയ നേതാവ് എന്നാണ്. അയാൾ ഇന്ന് എസ്എഫ്ഐയുടെ നേതാവാണ്. എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ആകാൻ കഴിയാത്തതിൽ നിരാശയായിരിക്കാം തന്നെ പറ്റി പറയാൻ കാരണമെന്ന് ജി സുധാകരൻ പറഞ്ഞു. ഇങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐയിലെ ചിലർ ഇപ്പോഴും രാഷ്ട്രീയ ക്രിമിനലുകൾ ആകുന്നുവെന്ന് ജി സുധാകരൻ പറഞ്ഞു.
എസ്എഫ്ഐയിലെ ഇത്തരം ആളുകളെ തിരുത്താനുള്ള നേതൃത്വം ഉണ്ടാകുന്നില്ല. രക്തസാക്ഷിയെ സംഭാവന ചെയ്ത കുടുംബങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ല. നവ കേരളത്തെക്കുറിച്ച് രേഖ പുതിയതല്ല കഴിഞ്ഞ സമ്മേളന കാലത്തും ചർച്ച ചെയ്തത്. മൂന്നാമതും ഇടതുമുന്നണി അധികാരത്തിൽ വരും. മുഖ്യമന്ത്രിയായി പിണറായി വിജയൻ വന്നാൽ സ്വാഗതം ചെയ്യുമെന്ന് ജി സുധാകരൻ വ്യക്തമാക്കി.
പ്രായം അല്ല മാനദണ്ഡമെന്നും ശേഷി ആണ് മാനദണ്ഡമെന്നു ജി സുധാകരൻ പറഞ്ഞു. പ്രായപരിധി കഴിഞ്ഞു മാറ്റി നിർത്തുന്നവർക്ക് പുതിയ ചുമതല നൽകും എന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയെ വിശ്വസിക്കാം. മാറ്റിനിർത്തപ്പെടുന്നവരുടെ ശേഷി സമൂഹം ഉപയോഗിക്കുന്നുണ്ട്. താനിപ്പോഴും പറയുന്നത് പാർട്ടി നയവും പ്രത്യയശാസ്ത്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബാർ നടത്തുന്ന കാര്യം ഭരണഘടനയിൽ ഇല്ല. മദ്യപിക്കുന്നവർ പാർട്ടിയിൽ ഉണ്ടാകരുതെന്ന് പാർട്ടി ഭരണഘടനയാണെന്ന് ജി സുധാകരൻ പറയുന്നു.