‘ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം’; മുഖ്യമന്ത്രി
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം.
എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ തന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.
അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും.
ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 50 പേർ വനിതകളാണ്. രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയർ ആന്റ് റസ്‌ക്യൂ ടീം പ്രവർത്തിക്കുക. രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 44 ഫയർ റസ്‌ക്യൂ എൻജിനുകൾ സജ്ജമാക്കും. ഹൈ പ്രഷർ പമ്പിംഗ് യൂണിറ്റും സജ്ജമാക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊങ്കാല ദിവസം 10 മെഡിക്കൽ ടീമുകൾ അധികമായി പ്രവർത്തിക്കും. കുത്തിയോട്ട ദിവസങ്ങളിൽ ശിശുരോഗവിദഗ്ധൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ചൂട് വർദ്ധിച്ച് അസുഖങ്ങൾ പിടിപെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിന് പരിസരത്ത് 10 സ്ഥലങ്ങളിൽ കൂളറുകൾ സ്ഥാപിക്കും. പൊങ്കാല മഹോത്സവത്തിന് എല്ലാ ദിവസങ്ങളിലും കൺട്രോൾ റൂം പ്രവർത്തിക്കും.
10 ആംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. അധികമായി ആംബുലൻസുകൾ വേണ്ടി വന്നാൽ സജ്ജമാക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള അപകടങ്ങൾ നേരിടുന്നതിന് അധിക സൗകര്യങ്ങൾ ഒരുക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർച്ച് 12ന് 6 മണി മുതൽ 13ന് വൈകിട്ട് 6 മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന് എക്സ്സൈസ് വകുപ്പ് അറിയിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് സമീപമായി എക്സ്സൈസ് കൺട്രോൾ റൂം തുറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അവിടെ വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.