കടുത്ത പ്രതിസന്ധിയിൽ നിൽക്കെ പാക്കിസ്ഥാന് ലോട്ടറി! 80000 കോടി രൂപ വിലമതിക്കുന്ന സ്വർണ ശേഖരം കണ്ടെത്തി
പാകിസ്ഥാനിൽ 80,000 കോടി രൂപ വിലമതിക്കുന്ന വലിയ സ്വർണ്ണ ശേഖരം കണ്ടെത്തി. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നിയോഗിച്ച ഒരു സർവേയിലാണ് വലിയ സ്വർണ ശേഖരം കണ്ടെത്തിയത്. ഇത് ഖനനം ചെയ്യാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ് പാക് സർക്കാർ. രാജ്യം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്വർണം വലിയ തോതിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്ഥാൻ (NESPAK) ഉം പഞ്ചാബ് മൈൻസ് ആൻഡ് മിനറൽസ് വകുപ്പും ചേർന്നാണ് ഖനന പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. അറ്റോക്ക് ജില്ലയിലെ സിന്ധു നദിക്കരയിലാണ് സ്വർണം കണ്ടെത്തിയത്. ഇന്ത്യയിലെ ഹിമാലയത്തിൽ നിന്നുള്ള സ്വർണ നിക്ഷേപം നദിയിലൂടെ ഒഴുകി പാക്കിസ്ഥാനിലെത്തിയെന്നാണ് ജിയോളജിസ്റ്റുകളെ അധികരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുഴയുടെ അടിത്തട്ടിലെ അതിശക്തമായ ഒഴുക്ക് കാരണം സ്വർണം പരന്നതോ വൃത്താകൃതിയിലോ ആയിരിക്കാമെന്നാണ് കരുതുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ്റെ കണക്ക് പ്രകാരം രാജ്യത്തെ സ്വർണ ശേഖരം 5.43 ബില്യൺ ഡോളറാണ്. 2024 ഡിസംബറിലെ കണക്കാണിത്. വിദേശനാണ്യ ശേഖരം കുറയുന്നതും കറൻസി ദുർബലമാകുന്നതും പാക്കിസ്ഥാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഖനന പര്യവേഷണം വിജയിക്കുകയും രാജ്യത്തിന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ കഴിയുകയും ചെയ്താൽ, രാജ്യത്തിന്റെ സ്വർണ്ണ ഉൽപാദനവും അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ്റെ സ്ഥാനവും മാറും. അതേസമയം സ്വർണം പാക്കിസ്ഥാൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിൻ്റെ ഭാവിയും.