‘ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറി, അമിത സ്വാധീനമുള്ള ഇടങ്ങളിൽ SFI ലഹരി ഏജന്റുമാരായി മാറുന്നു’; വി ഡി സതീശൻ
ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകതൃത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാകുന്നില്ല.
എസ്എഫ്ഐ ക്കെതിരെയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. എസ്എഫ്ഐക്ക് അമിത സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു. എത്രയോ കേസുകിൽ അവർ പ്രതികളായി. അവർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി ഡി സതീശൻ വിമർശിച്ചു.
ആശ വർക്കർമാരുടെ സമരം,സ്ത്രീകൾ നടത്തുന്ന നിലനിൽപ്പിനായുള്ള അവരുടെ സമരമാണ്. അത് പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീവ്ര വലത്ത് – മുതലാളിത്വ മനോഭാവമാണ് സർക്കാരിന് ഉള്ളത്. സമരക്കാർക്കൊപ്പമാണ് UDF അത് തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവിന് മറുപടിയുമായി എസ്എഫ്ഐ രംഗത്തെത്തി. ഇടമേത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. ഒരു ഡേറ്റയും ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തുന്നത്. എസ്എഫ്ഐയെ തകർക്കുക എന്നത് വലതുപക്ഷ അജണ്ടയാണ്.
അജണ്ടയെ മുൻനിർത്തിയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. പ്രതിപക്ഷ നേതാവ് യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിൻറെ വിദ്യാർത്ഥി സംഘടനയിൽ ഉള്ള നേതാക്കളെ ഉപദേശിക്കുകയായിരുന്നു. ഏതൊക്കെ ലഹരി കേസുകളിലാണ് അവർ പിടിക്കപ്പെട്ടത്.
അവരുടെ ക്യാമ്പിൽ തമ്മിലടിക്കുന്ന സാഹചര്യം പോലും ഉണ്ടായി. ഇനിയും ഇത്തരം പ്രസ്താവന നടത്തിയാൽ പ്രതിപക്ഷ നേതാവും മണ്ടനാണെന്ന് വിദ്യാർത്ഥികൾ കരുതി പോകും. മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും ലഹരിക്കെതിരായ പോരാട്ടത്തിൽ കണ്ണി ചേർക്കണം എന്നാണ് ആഗ്രഹമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.