കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പുതുച്ചേരി പൊലീസിന്റേതാണ് നീക്കം. വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച കമ്പനിയുടെ പ്രചാരണ പരിപാടികളിൽ നടിമാർ പങ്കെടുത്തിരുന്നു. 2022ൽ കമ്പനിയുടെ ഉദ്ഘാടനത്തിൽ നടി തമന്ന അതിഥി ആയിരുന്നു. പ്രചാരണ പരിപാടികളിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.