നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല; തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും; ഐക്യത്തിന്റെ സന്ദേശമാണ് യോഗമെന്ന് കെസി വേണുഗോപാൽ
കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ച അവസാനിച്ചു. നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല. ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ യോഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേരളം യുഡിഎഫ് തട്ടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ വിലക്കി. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് ദീപദാസ് മുൻഷി പറഞ്ഞു. രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന വാർഡ് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. കോൺഗ്രസിൽ തർക്കമുണ്ടെന്നത് മാധ്യമ പ്രചാരണം മാത്രമെന്ന് ദീപദാസ് മുൻഷി വ്യക്തമാക്കി. കേരളത്തിൽ ഭരണമാറ്റം അനിവാര്യമെന്ന് മല്ലികാർജുൻ ഖർഗെ യോഗത്തിൽ പറഞ്ഞു. യു.ഡി എഫി നെ അധികാരത്തിൽ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. അടിച്ചമർത്തുന്നവരെയും വർഗീയ മുന്നണകളെയും ജനങ്ങൾ പരാജയപ്പെടുത്തും. യോഗത്തിൽ രാഷ്ട്രീയ തന്ത്രങ്ങളും സംസ്ഥാനത്തിന്റെ ഭാവിയും ചർച്ച ചെയ്തു.
കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ പറഞ്ഞു. കാലത്തിന്റെ ആവശ്യം മനസ്സിലാക്കി മുന്നോട്ടുപോകുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും. ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കുമെന്ന് അദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് എം കെ രാഘവൻ പ്രതികരിച്ചു.
ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോം ആരംഭിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാണ് യോഗം നടന്നത്. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.