താമരശേരിയിലെ വിദ്യാർത്ഥി സംഘർഷം; ‘കുട്ടികൾ മാത്രമല്ല മർദിച്ചത്; തലയിൽ ബ്ലഡ് കട്ട പിടിച്ചു, ആരോഗ്യ അവസ്ഥ ഗുരുതരം’; കുട്ടിയുടെ പിതാവ്
കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ പത്താംക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ പത്താംക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. പാലോറക്കുന്ന് സ്വദേശി ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. വിദ്യാർത്ഥിയുടെ നിലഅതീവ ഗുരുതരമെന്ന് പിതാവ് പറഞ്ഞു.
മർദനത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സംശയിക്കുന്നതായും കുട്ടികൾ മാത്രമല്ല മർദിച്ചതെന്നും പിതാവ് പറഞ്ഞു. നിലവിൽ ഒന്നും പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തലക്കാണ് ഗുരുതര പരുക്ക്. തലയിൽ ബ്ലഡ് കട്ട പിടിച്ചു. ഗൂഡാലോചന നടന്നതായി സംശയിക്കുന്നു. മനസാക്ഷി ഉള്ളവർക്ക് ഇത്രയും ദാരുണമായി മർദിക്കാൻ കഴിയില്ല എന്നും പിതാവ് ഇഖ്ബാൽ പറഞ്ഞു.
സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെയായിരുന്നു സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലാണ്.
ട്യൂഷൻ സെന്ററിൽ ഫെയർവെൽ പാർട്ടിക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാൻ ആണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒന്നിച്ചത്. ഞായറാഴ്ച ആണ് ഫെയർവെൽ പാർട്ടി നടന്നത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർഥികൾ കപ്പിൾ ഡാൻസ് കളിച്ചു. കളിക്കിടെ പാട്ട് നിന്നതിനെ തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂവി വിളിച്ചു. ഇതിന് പ്രതികാരം ചെയ്യാനായി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ഇത് വഴിയാണ് സംഘർഷം ആസൂത്രണം ചെയ്തത്. വിദ്യാർഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.