അമുസ്ലിങ്ങളെ മുറിയിൽ കയറ്റില്ല, നിസ്കരിക്കാൻ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ്; റിസ്വാന്റെ നേതൃത്വത്തെ പ്രശംസിച്ച് ഇമാം-ഉൽ-ഹഖ്
ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്റെ നേതൃത്വ ശൈലിയെക്കുറിച്ച് വെളിപ്പെടുത്തി പാകിസ്താൻ ഓപ്പണർ ഇമാം-ഉൽ-ഹഖ്. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടന്ന അൾട്രാ എഡ്ജ് പോഡ്‌കാസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ദി മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താൻ ഡ്രസ്സിംഗ് റൂമിലെ നേതൃത്വത്തിലെ ശക്തിയെക്കുറിച്ചായിരുന്നു ചോദ്യം. പൊട്ടിച്ചിരിയോടെ ആരെയാണ് ഞാൻ ലീഡർ എന്ന് വിളിക്കേണ്ടതെന്നാണ് ഓപ്പണർ ചോദിച്ചത്. എല്ലാവരും വ്യക്തിപരമായി പോരടിക്കുന്നത് അതിന് വേണ്ടി തന്നെയാണ്.
റിസ്വാൻ ഹോട്ടലിൽ ഒരു മുറി പ്രാർത്ഥിക്കാനായി ഒരുക്കും. എല്ലാവരെയും ഒരുമിച്ചുകൂട്ടും. നിസ്കരിക്കാൻ വെള്ള ഷീറ്റുകൾ വിരിക്കും. അമുസ്ലിങ്ങളെ മുറിയിൽ പ്രവേശിപ്പിക്കില്ല. എന്തിനേറെ നിസ്കരിക്കാനുള്ള സമയക്രമത്തിനായി വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ടാക്കും.
ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതോടെ വ്യാപക വിമർശനം കേൾക്കുന്നതിനിടെയാണ് വിഡിയോ പുറത്തുവന്നത്. താരത്തിന് ക്രിക്കറ്റിനെക്കാളും മതപരമായ കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് രൂക്ഷ വിമർശനങ്ങളും ഉയർന്നു.
അതേസമയം ഇന്നത്തെ ബംഗ്ലാദേശ്-പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരുടീമുകൾക്കും ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ഇന്ത്യയും ന്യൂസിലാൻഡും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താനും ബംഗ്ലാദേശും മത്സരിച്ചത്. പാകിസ്താനോടും ബംഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. മാർച്ച് രണ്ടിനാണ് മത്സരം.