വെഞ്ഞാറമൂട് കൂട്ടക്കൊല; ഗുരുതരമായി പരുക്കേറ്റ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മുക്കന്നൂരിലെ വീട്ടിൽ നിന്ന് ഫർസാന വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതാണ് ദൃശ്യം. ഫർസാനയുടെ കുടുംബത്തിൻ്റെ മൊഴി എടുക്കുകയാണ് പൊലീസ്. മുക്കന്നൂരിലെ വീട്ടിലെത്തിയാണ് മൊഴി എടുക്കുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം. അഫാൻ ഫോണിൽ തിരഞ്ഞത് എന്തെന്നാണ് പരിശോധിക്കുക. കൊലപാതകങ്ങൾക്കിടെ അഫാൻ ബാറിലെത്തി മദ്യപിച്ചെന്നും മദ്യം പാഴ്സൽ വാങ്ങിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. കൊലപാതകങ്ങൾ നടന്ന വീടുകളിലും, അഫാൻ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതൽ പരിശോധനകൾ നടത്തും.
പേരുമല, പാങ്ങോട്, എസ് എൻ പുരം എന്നിവിടങ്ങളിൽ എത്തി കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എലി വിഷം കഴിച്ച മൊഴി നൽകിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്‌സർവേഷൻ ആണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇന്നും നാളെയും കൂടി പ്രതി ഒബ്‌സർവേഷനിൽ തുടരും. ഇന്നലെയും ആശുപത്രിയിൽ എത്തി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകൾ തുടരും.