തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടം; രക്ഷാദൗത്യം അതിസങ്കീർണം; ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയുന്നില്ല
തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസം കിട്ടാത്തതിനാൽ ഒരു സംഘം രക്ഷാപ്രവർത്തകർ ടണലിൽ നിന്ന് മടങ്ങി. കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് നാൽപത് മീറ്റർ അകലെ രക്ഷാ പ്രവർത്തകർ ഉണ്ടെങ്കിലും ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയുന്നില്ല.
നാലാം ദിവസവും കുർണൂലിൽ നിന്ന് ആശ്വസിക്കാൻ വകയില്ല. തുരങ്കത്തിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നയിടത്തിന് 40 മീറ്റർ അകലെയാണ് രണ്ട് ദിവസമായി രക്ഷാപ്രവർത്തരുള്ളത്. എന്നാൽ ചെളിയും വെള്ളവും നിറഞ്ഞ് തുരങ്കം മൂടിയിരിക്കുന്നതിനാൽ ഒരിടിപോലും മുന്നോട്ട് പോകാൻ ആകുന്നില്ല. ശ്വാസതടസ്സമുണ്ടാകുന്നതിനാൽ മുഴുവൻസമയ രക്ഷാപ്രവർത്തനവും സാധ്യമല്ല. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളി നേരിടുന്നപ്രദേശമാണിത്. വലിയ യന്ത്രങ്ങൾ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതും വെല്ലുവിളി തന്നെ.
കര – നാവിക സേന, ദുരന്ത നിവാരണ സേന, തുരങ്ക രക്ഷാ ദൗത്യത്തിൽ പ്രാവീണ്യമുള്ള റാറ്റ് മൈനെർസ് എന്നിവർ സംയുക്തമായാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കൽ ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. തെലങ്കാന ഉപമുഖ്യമന്ത്രിയടക്കം സംഭവസ്ഥലത്തുണ്ട്.