NationalTop News

കഠിനമായ മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണം റേഷൻ കടയിലെ ഗോതമ്പ് ; പരിഭ്രാന്തരായി ജനങ്ങൾ

Spread the love

മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ജനങ്ങൾക്ക് കഠിനമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നതായി പരാതി. സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ റേഷൻ കട വഴി വിതരണം ചെയ്ത ഗോതമ്പ് ആണ് മുടി കൊഴിയുന്നതിന്‌ കാരണമെന്ന് കണ്ടെത്തി. വിതരണം ചെയ്ത ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നും ,മൂന്ന് നാല് ദിവസത്തിനുള്ളിൽ പൂർണ്ണ കഷണ്ടി ആയി മാറുമെന്നും റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്‍റെ എം.ഡി ഡോ. ഹിമ്മത് റാവു ബവാസ്ക്കർ പറഞ്ഞു.

പഞ്ചാബ് ഹരിയാന എന്നിവടങ്ങളിൽ നിന്നാണ് വിതരണകേന്ദ്രങ്ങളിലേക്ക് ഗോതമ്പ് എത്തിക്കുന്നത്. അധികൃതർ രോഗബാധിത പ്രദേശങ്ങളിൽ എത്തി സാമ്പിളുകൾ ശേഖരിച്ച് താനെയിലെ വെർണി അനലിറ്റിക്കൽ ലാബിലേക്ക് അയക്കുകയും ,തുടർന്ന് നടത്തിയ പരിശോധനയിൽ സെലിനിയത്തിന്റെ അളവ് 14.52 മില്ലിഗ്രാം/കിലോഗ്രാം ആണെന്ന് കണ്ടെത്തുകയും ചെയ്തു . ഇത് അനുവദനീയമായതിനേക്കാൾ വളരെ കൂടുതലാണ്.കീടനാശിനി കലർന്ന വെള്ളം കുടിച്ചതാകാം മുടി കൊഴിച്ചിലിന് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇത്തരത്തിൽ അമിതമായി സെലീനിയം അടങ്ങിയ ഭക്ഷണം കഴിച്ചവരിൽ സിങ്കിന്റെ അളവ് കുറഞ്ഞതായും കണ്ടെത്തി. കഴിച്ച ഭക്ഷണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പരിഭ്രാന്തിയിലായിരിക്കുകായാണ് ജനങ്ങൾ.

2024 ഡിസംബർ മുതൽ ഈ വർഷം ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികൾക്ക് മുടി കൊഴിഞ്ഞെന്നും പലരിലും കഷണ്ടി രൂപപ്പെട്ടതായും കണ്ടെത്തി.ഇതിൽ കൂടുതലും കോളജ് വിദ്യാർത്ഥികളും ,പെൺകുട്ടികളുമാണ്.എട്ട് വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ആളുകൾക്ക് കഷണ്ടി ഉണ്ടാകുന്നതായി ഡോ. ബസസ്‌കർ പറയുന്നു.