ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ
സിനിമ താരങ്ങളെ വെല്ലുവിളിച്ച് ഫിലിം ചേംബർ. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓർക്കണം. സിനിമ സമരത്തിന് അമ്മയുടെയോ ഫെഫ്കയുടെയോ പിന്തുണ വേണ്ടെന്നും ഫിലിം ചേംബർ വെല്ലുവിളിച്ചു. താരങ്ങൾ കുത്തകയല്ല. ആറ് മാസം മുഖം കാണാതെയിരുന്നാൽ ജനം മറക്കും. ആയിരം രൂപക്ക് ആരും സിൻതോൾ സോപ്പ് വാങ്ങി കുളിക്കില്ലലോ എന്നും ചേംബർ പരിഹസിച്ചു.
ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയും ഫിലിം ചേംബർ രംഗത്തെത്തി. ആന്റണി പെരുമ്പാവൂരിന്റെ എഫ് ബി പോസ്റ്റ് വളരെ മോശമാണെന്നും. 7 ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി. വിതരണക്കാരും തീയേറ്ററുകളും ഇല്ലാതെ എന്ത് സിനിമ? സൂചന പണി മുടക്ക് ഉടൻ ഉണ്ടാകുമെന്നും മലയാള സിനിമ സ്തംഭിക്കുമെന്നും ചേംബർ സെക്രട്ടറി സജി നന്ദ്യാട്ട് കൂട്ടിച്ചേർത്തു.
അതേസമയം, ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിന് മറുപടി ഇല്ലെന്നും വികാര പ്രകടനത്തിന് ഫേസ്ബുക് പോസ്റ്റ് അല്ല വഴി. അമർഷം നേരിട്ട് പറയണമായിരുന്നു. ആരെയും എന്തും പറയാമെന്ന വെല്ലുവിളി വേണ്ടെന്നും പണം മുടക്കുന്നവരുടെ സംഘടനയെ അർഹതയുള്ളവർ ചോദ്യം ചെയ്യട്ടെയെന്നും സിയാദ് കോക്കർ പറഞ്ഞു.
സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്.