ഞാനും മോദിയും ജനാധിപത്യ വിരുദ്ധർ, ക്ലിന്റണും ബ്ലെയറും രാഷ്ട്ര തന്ത്രജ്ഞർ, ലിബറലുകൾക്കെതിരെ ആഞ്ഞടിച്ച് ഇറ്റലിയുടെ മെലോണി
ആഗോള ഇടതുപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡണ്ടായി അധികാരത്തിൽ വന്നതിന്റെ അങ്കലാപ്പിലാണ് ഇടതുപക്ഷം എന്നും വലത് യാഥാസ്ഥിതിക നിലപാട് ഉയർത്തിപ്പിടിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി വിമർശിച്ചു.
അമേരിക്കയിലെ വാഷിംഗ്ടണിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. റൂമിൽ നിന്ന് ഓൺലൈൻ ആയി പങ്കെടുത്തായിരുന്നു മെലണി പരിപാടിയിൽ പ്രസംഗിച്ചത്. ട്രംപിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചായിരുന്നു ഇടതുപക്ഷത്തിനെതിരായ വിമർശനം.
വലത് നിലപാട് ഉയർത്തിപ്പിടിക്കുന്ന ലോക നേതാക്കൾ ഒന്നിച്ചിരിക്കുന്നതും സംസാരിക്കുന്നതും ജനാധിപത്യത്തിന് ഭീഷണി എന്നാണ് ഇടതുപക്ഷ വിമർശനം. 90 കളിൽ ബിൽ ക്ലിന്റണും (മുൻ യുഎസ് പ്രസിഡന്റ്) ടോണി ബ്ലെയറും (മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി) ആഗോള ഇടതുപക്ഷ ലിബറൽ ശൃംഖല സൃഷ്ടിച്ചപ്പോൾ, അവരെ രാഷ്ട്രതന്ത്രജ്ഞർ എന്നാണ് ഇടതുപക്ഷം വിശേഷിപ്പിച്ചത്. എന്നാൽ ഇന്ന് താനും ഡോണാൾഡ് ട്രംപും നരേന്ദ്ര മോദിയും ജാവിയർ മിലോയും ഒരുമിച്ച് മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ് എന്ന് ഇവർ പറയുന്നു. അങ്ങേയറ്റത്തെ ഇരട്ടത്താപ്പ് ആണിത്. ജനം ഇവരുടെ നുണകൾ വിശ്വസിക്കുന്നില്ല എന്നുള്ളതാണ് നല്ല കാര്യം. അതുകൊണ്ടാണ് അവർ വലതുപക്ഷത്തെ ജയിപ്പിക്കുന്നതെന്നും മേലോണി പറഞ്ഞു.
ഞങ്ങൾ സ്വാതന്ത്ര്യം സംരക്ഷിക്കുകയും സ്വന്തം രാജ്യത്തെ സ്നേഹിക്കുകയും അതിർത്തികളിൽ സുരക്ഷ ശക്തമാക്കുകയും ബിസിനസുകളെയും പൗരന്മാരെയും ഇടതുപക്ഷ ഭ്രാന്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ട്രംപ് യൂറോപ്പിൽ നിന്ന് അകന്നു പോകുമെന്ന് അവർ കരുതുന്നവെന്നും പറഞ്ഞ മേലോണി, ഇതൊന്നും നടക്കാൻ പോകുന്നില്ലെന്നും വ്യക്തമാക്കി.