ആശാ വർക്കേഴ്സിന്റെ സമരം പതിനാലാം ദിവസത്തിലേക്ക്; കൂടുതൽ പ്രവർത്തകരെ എത്തിക്കാൻ നീക്കം
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം പതിനാലാം ദിവസത്തിലേക്ക്. അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. കൂടുതൽ പ്രവർത്തകരെ സമരകേന്ദ്രത്തിലേക്ക് എത്തിക്കാനാണ് നീക്കം. ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ സംഘടനകൾ സമരവേദിയിലേക്ക് എത്തിയേക്കും. ഒത്തുതീർപ്പ് ചർച്ചക്ക് ഇതുവരെ സർക്കാർ തയ്യാറായിട്ടുമില്ല.
സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാക്കാൻ ആശാവർക്കേഴ്സ്. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്ന് സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ പ്രകടനം നടത്തും. ആശാവർക്കേഴ്സിൽ ആരൊക്കെയാണ് സമരത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടെത്താൻ സർക്കാർ ശ്രമം നടത്തുന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം. 26000 ആശാവർക്കർമാരിൽ ആരൊക്കെയാണ് സമരത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടെത്താനാണ് സർക്കാർ ശ്രമം.
ആശാവർക്കർമാർക്ക് മൂന്നുമാസ കുടിശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാർ. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്സ് അറിയിച്ചു.