NationalTop News

പീഡന ശ്രമം തടഞ്ഞ യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു; സെക്യൂരിറ്റി ജീവനക്കാരന് 7 വര്‍ഷം തടവ്

Spread the love

മുംബൈ: പീഡന ശ്രമം തടഞ്ഞ യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വര്‍ഷം തടവ് വിധിച്ച് വിചാരണ കോടതി. 2017 ഏപ്രിലില്‍ നടന്ന സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. രാജ ചന്ദ്രദീപ് സാബു എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അന്ധേരിയിലെ വനിതാ റെസിഡന്‍സ് സൊസൈറ്റിയുടെ വാച്ച് മാനായിരുന്നു ഇയാള്‍.

അമ്മയും യുവതിയും മാത്രമുള്ള സമയത്ത് വീട്ടിലെത്തിയ പ്രതി വീടിനകത്ത് കടന്ന് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. പ്രതിരോധിച്ച യുവതി പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ പ്രതി മുറി അകത്ത് നിന്ന് പൂട്ടി. സ്വയ രക്ഷക്കായി യുവതി കത്തിയെടുത്തു. എന്നാല്‍ രാജ ചന്ദ്രദീപ് കത്തി പിടിച്ച് വാങ്ങി യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി വയറില്‍ രണ്ട് തവണ കുത്തുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി ആളെക്കൂട്ടി. യുവതിയുടെ ഭര്‍ത്താവിന്‍റെ സഹോദരനും സുഹൃത്തുക്കളും പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചതോടെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

സ്വയം രക്ഷയ്ക്കായാണ് താന്‍ കത്തിയെടുത്തതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞെന്നും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചതെന്നും അഡീഷണൽ സെഷൻസ് ജഡ്ജി എ എ കുൽക്കർണി തന്‍റെ ഉത്തരവിൽ നിരീക്ഷിച്ചു.