നദികളിലെ ഉരുൾപ്പൊട്ടൽ അവശിഷ്ടങ്ങൾ നീക്കുന്നതെന്തായി? സർക്കാരിനോട് ഹൈക്കോടതി, സർക്കാർ മറുപടി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. ഇതോടെ എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു,
ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിച്ച വായ്പ മാർച്ച് 31ന് മുമ്പായി ഉപയോഗിക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുന്നതെന്നുള്ള കാര്യം കോടതിയിൽ ഫയൽ ചെയ്യേണ്ടതല്ലെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
അത് ഫയൽ ചെയ്താൽ മാത്രമല്ലേ കേന്ദ്രസർക്കാരിനും കോടതിക്കും അറിയാൻ കഴിയൂ. പക്ഷേ പദ്ധതികൾ പൂർത്തിയാക്കാനുള്ള ടൈം ലിമിറ്റ് കോടതിയിൽ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഏതൊക്കെ പദ്ധതികൾ എപ്പോൾ പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാരിന് അറിയേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു.