റെസ്റ്റോറന്‍റുകളിലടക്കം കർശന പരിശോധന, 121 കിലോ പഴകിയ ഭക്ഷണം പിടികൂടി; 29 സ്ഥാപനങ്ങൾക്ക് റിയാദിൽ പൂട്ടുവീണു
റിയാദ്: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷ മുൻനിർത്തിയും റിയാദ് നഗരത്തിൽ മുനിസിപ്പാലിറ്റി നടത്തിവരുന്ന പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ നടത്തിയ മൂന്ന് പ്രമുഖ റസ്റ്റോറൻറുകൾ ഉൾപ്പടെ 29 സ്ഥാപനങ്ങൾ റിയാദിൽ അടച്ചുപൂട്ടി. അനധികൃതമായി ജോലി ചെയ്ത 23 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
സൗദി തലസ്ഥാന നഗരത്തിലെ ന്യൂ മൻഫുഅ, ദീര, ഊദ്, മർഖബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പാചകം ചെയ്ത 121 കിലോ ഉപയോഗശൂന്യമായ ഭക്ഷണവിഭവങ്ങളും അനധികൃതമായും വൃത്തിഹീനമായ അന്തരീക്ഷത്തിലും സൂക്ഷിച്ച 4500 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും പിടികൂടി. വിവിധയിനം നട്സുകൾ വിൽക്കുന്ന രണ്ടു സ്റ്റാളുകൾ, നാല് മൊബൈൽ ഫോൺ മെയിൻറനൻസ് കൗണ്ടറുകൾ, രണ്ട് തുണിക്കടകൾ, 53 പഴം പച്ചക്കറി സ്റ്റാളുകൾ എന്നിവ നീക്കം ചെയ്തു. റിയാദ് മേഖല ഡെപ്യൂട്ടി അമീറി്ന്‍റെ മേൽനോട്ടത്തിൻ കീഴിൽ റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജോയിൻറ് ഓപ്പറേഷൻസ് ടീമാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട വിവിധ അതോറിറ്റികളുടെ സഹകരണവുമുണ്ടായി. സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ഔദ്യോഗിക രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.