NationalTop News

ചില്ലറയല്ല കോളിഫോം: മൂന്ന് മടങ്ങ് മുതൽ 19 ഇരട്ടി വരെ അധികം; കുംഭമേളയിൽ ബാക്ടീരിയ ജാഗ്രത

Spread the love

മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്ജ്യ മാലിന്യങ്ങൾ കലർന്നതാണെന്നും അതിനാൽ കുളിക്കാൻ അനുയോജ്യമല്ലെന്നും ഇന്ത്യയിലെ പരമോന്നത മലിനീകരണ നിയന്ത്രണ അതോറിറ്റി പരിസ്ഥിതി ട്രൈബ്യൂണലിനെ അറിയിച്ചു. ബാക്ടീരിയകളുടെ ബാഹുല്യം കുളിക്കാൻ അനുവദനീയമായ അളവിന്റെ മൂന്നിരട്ടി മുതൽ 19 മടങ്ങ് വരെ കൂടുതലാണെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കുംഭമേളയ്ക്കായി അലഹബാദ് സന്ദർശിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 26 വരെ ഏകദേശം 45 ദിവസം നീണ്ടുനിൽക്കുന്നതാണ് മഹാ കുംഭമേള. പ്രയാഗ്‌രാജിലെ അഴുക്കുചാലുകളിൽ നിന്നുള്ള സംസ്‌കരിക്കാത്ത മലിനജലവും ഖരമാലിന്യവും ഗംഗ, യമുന നദികളിലേക്ക് പുറന്തള്ളുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് നേരത്തെ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു.

ഫെക്കൽ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലിക്ക് 2,500 യൂണിറ്റാണ്. ജനുവരി 14 ന് ഗംഗാനദിയുടെ തീരത്തുള്ള സംഗമത്തിൽ 11,000 വും, ദീഹ ഘട്ടിൽ 17,000 വം, പഴയ നൈനി പാലത്തിൽ 33,000 വുമായിരുന്നു മനുഷ്യ വിസർജ്യത്തിൽ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ അളവ്. ജനുവരി 20 ന്, സംഗമത്തിൽ മലം കോളിഫോം അളവ് 49,000 ആയി ഉയർന്നു, ദീഹ ഘട്ടിൽ 7,800 ആയി കുറഞ്ഞു. പഴയ നൈനി പാലത്തിൽ 23,000 ആയി ഉയർന്നു.

അലഹബാദിൽ പ്രതിദിനം 340 ദശലക്ഷം ലിറ്റർ സംസ്കരണ ശേഷിയുള്ള 10 മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടിലുണ്ട്. ഏഴ് മലിനജല പ്ലാന്റുകൾ മലിന ജലം സംസ്‌കിച്ച് ഗംഗയിലേക്കും മൂന്ന് പ്ലാൻ്റുകളിൽ നിന്ന് മലിനജലം സംസ്കരിച്ച് യമുനയിലേക്കും ഒഴുക്കിവിടുന്നു. ഇവയിലെല്ലാം അണുനാശിനി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നുമാണ് എൻപിസിബിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.