അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചു വേണം ശമ്പള വർദ്ധനവ്; പരോക്ഷ വിമർശനവുമായി ജി സുധാകരൻ
പിഎസ്സി ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും ശമ്പള വർദ്ധനവിൽ പരോക്ഷ വിമർശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്. ഓരോ വിഭാഗത്തിന്റെയും അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചു വേണം ശമ്പള വർദ്ധനവ് കൊടുക്കാൻ. തന്റെ പെൻഷൻ PSC ചെയർമാന്റെ ശമ്പളത്തിന്റെ 11ൽ ഒരംശം മാത്രമാണ്. അത് വർദ്ധിപ്പിക്കണമെന്ന് തനിക്ക് ആവശ്യമില്ല. ശമ്പളം കൂട്ടിക്കൊടുത്തതിൽ ആക്ഷേപമില്ലെന്നും അക്കാര്യങ്ങളെല്ലാം ക്യാബിനറ്റ് തീരുമാനിച്ചതാണെന്നും ജി സുധാകരൻ പറഞ്ഞു.
താഴ്ന്ന വരുമാനമുള്ളവർക്ക് കൂടി കുറച്ച് ശമ്പളം വർദ്ധിപ്പിച്ചു കൊടുക്കണം. അതാണ് സാമൂഹ്യനീതി, അതുതന്നെയാണ് ഭരണഘടന പറയുന്നതും. മുട്ടിലിഴയുന്ന ഒരു കൂട്ടരും മനു കുടീരത്തിൽ ഇരിക്കുന്ന ഒരാളും ഉണ്ടാകരുത്. അടിസ്ഥാന വർഗ്ഗത്തോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂറിന് കുറവ് വരില്ല. ഇടതുപക്ഷ ഗവൺമെൻറ് അത് പരിഹരിച്ചാണ് പോകുന്നത്. ഇടതുപക്ഷ ഗവൺമെൻറ് പാവപ്പെട്ടവനെതിരായി നിലപാട് എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.