മോബ്സ്റ്റർ’ ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും; സൂം മീറ്റിങ്ങിൽ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
ദില്ലി: ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിനിടെയാണ് യൂനുസിനെ രൂക്ഷമായി വിമർശിച്ചത്. യൂനുസ് ഒരു ‘മോബ്സ്റ്റർ’ ആണെന്നും രാജ്യത്ത് അധർമ്മം വളർത്തുകയാണെന്നും ഹസീന തുറന്നടിച്ചു. ക്രിമിനലുകളുടെ തലവൻ എന്നാണ് ‘മോബ്സ്റ്റർ’ എന്ന പദത്തിന്‍റെ അർത്ഥം.
കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായി സൂം മീറ്റിങ്ങിലൂടെ സംസാരിക്കവേയാണ് ഷെയ്ഖ് ഹസീന മുഹമ്മദ് യൂനുസിനെതിരെ രൂക്ഷ വിമർഷനം നടതത്തിയത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും, ബംഗ്ലാദേശിൽ അധർമ്മം വളർത്തുന്നതിൽ പ്രധാന പങ്കാണ് മുഹമ്മദ് യൂനുസ് വഹിക്കുന്നതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.
2024 ഓഗസ്റ്റ് 5നുണ്ടായ ദാരുണ സംഭവത്തിൽ ഹസീന ദുഃഖം രേഖപ്പെടുത്തി. താൻ ബംഗ്ലാദേശിൽ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് സൂം മീറ്റിംഗിനിടെ വിധവകൾക്ക് വാക്കുകൊടുത്തു. പൊലീസുകാരുടെ കൊലപാതകങ്ങൾ തന്നെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നുവെന്നാണ് ഹസീന പറയുന്നത്. ഓഗസ്റ്റിലെ പ്രക്ഷോഭത്തിൽ 450 ഓളം പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും ഹസീന പറഞ്ഞു.
രാജ്യത്ത് ആഭ്യന്തരകലാപം തുടങ്ങിയതോടെ കഴിഞ്ഞ ഓഗസ്റ്റ് 5 ന് ആണ് പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് ഹസീന ധാക്കയിൽ നിന്ന് പലായനം ചെയ്തത് ഇന്ത്യയിലെത്തിയത്. ഹസീനയെ വിട്ടുകൊടുക്കണമെന്ന് ബംഗ്ളദേശിലെ ഇടക്കാല ഭരണകൂടം പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്.