technologyTop News

ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

Spread the love

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ കേബിൾ ശൃംഖല ഭൂമിയുടെ ചുറ്റളവിനേക്കാൾ വലുതാണ്. ഈ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം. 2039-ഓടെ ‘പ്രൊജക്ട് വാട്ടർവർത്ത്’ പൂർത്തിയാക്കാനാണ് മെറ്റയുടെ ആലോചന. ഇതിനായി ബില്യണുകളുടെ നിക്ഷേപമാണ് മെറ്റ നടത്തിയിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ കേബിൾ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാക്കുന്നതിൽ ഇന്ത്യയും പങ്കാളിയാകും. ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഉൾപ്പെടും.

ആഗോളതലത്തിൽ അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികൾ ഉപയോഗിക്കുന്നത് സമുദ്രാന്തർ കേബിൾ ശൃംഖലയെയാണ്. മെറ്റയുടെ പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യ, അമേരിക്ക, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങി പ്രധാന രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി ശക്തമാകും.