NationalTop News

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തിന് പിന്നില്‍ വ്യാജവാര്‍ത്തയോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പരിശോധിക്കുന്നു: കേന്ദ്രമന്ത്രി

Spread the love

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംശയത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി സുകന്ത മജുമ്ദാര്‍. എന്തെങ്കിലും വ്യാജവാര്‍ത്തയോ ഗൂഢാലോചയോ ആണോ പെട്ടെന്നുള്ള തിരക്കിനും അപകടത്തിനും കാരണമായതെന്ന് അന്വേഷിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. എത്രയും പെട്ടെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അപകട കാരണം കണ്ടെത്തുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ സ്റ്റേഷന്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് റെയില്‍വേ രണ്ടംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ നോര്‍ത്തേണ്‍ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ (പിസിസിഎം), പ്രിന്‍സിപ്പല്‍ ചീഫ് സേഫ്റ്റി കമ്മീഷണര്‍ (പിസിഎസ്സി) പങ്കജ് ഗാങ്വാര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയവരാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു.

പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസ് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. നിരവധി ആളുകള്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഈ ട്രെയിനില്‍ പോകാനുള്ള ആളുകളും 12,13,14 പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായിരുന്നു. 1500ത്തോളം ജനറല്‍ ടിക്കറ്റുകളാണ് വിറ്റത്. ഇതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത് റെയില്‍വേ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് കെപിഎസ് മല്‍ഹോത്ര പറഞ്ഞു.