‘കൃത്യമായ ആസൂത്രണം; ബാങ്കിൽ ആളില്ലാത്ത സമയം മനസിലാക്കി; കൊള്ളക്ക് ശേഷം പല തവണ വസ്ത്രം മാറി’; തൃശൂർ റൂറൽ എസ്പി
തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ പ്രതി റിജോ ആന്റണി കവർച്ച നടത്തിയ കൃത്യമായ ആസൂത്രണത്തോടെയെന്ന് തൃശൂർ റൂറൽ എസ്പി. കൊള്ളയ്ക്ക് ദിവസങ്ങൾ മുൻപേ പ്രതി ബാങ്കിലെത്തി സാഹചര്യം നിരീക്ഷിച്ചു. ബാങ്കിൽ ആളില്ലാത്ത സമയം പ്രതി മനസിലാക്കിയിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചെന്ന് റൂറൽ എസ്പി പറഞ്ഞു.
ബാങ്ക് കൊള്ളക്ക് ശേഷം പ്രതി പല തവണ തവണ വസ്ത്രം മാറിയിരരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. മോഷണത്തിനെത്തിയപ്പോൾ സ്കൂട്ടറിന് റിയർ വ്യൂ മിറർ ഇല്ലായിരുന്നു. മോഷണത്തിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാൻ കടന്നു കളയുന്നതിനിടെ റിയർവ്യൂ മിറർ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റായിരുന്നുവെന്നും തൃശൂർ റൂറൽ എസ്പി പറഞ്ഞു. പ്രതി നേരത്തെ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം സാമ്പത്തിക ബാധ്യതയുണ്ടായി.
ഷൂവിനടിയിലെ നിറമാണ് നിർണമായതെന്ന് തൃശൂർ റൂറൽ എസ്പി പറഞ്ഞു. പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് പണം ചെലവാക്കിയെന്നും പ്രതി സമ്മതിച്ചു. കൊള്ള നടത്തിയ ബാങ്കിന് സമീപമായിരുന്നു പ്രതി താമസിച്ചത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.
മോഷ്ടിച്ച പണത്തിൽ മൂന്ന് കെട്ടിൽ രണ്ട് കെട്ടും ഒരു കെട്ടിലെ കുറച്ചു പൈസയും അലമാരയിൽ ഉണ്ടായിരുന്നു. ബാക്കിയുള്ള പണം കാടു കുറ്റിയിലുള്ള പലിശക്കാരന് കടംവാങ്ങിയ തുക തിരിച്ച് കൊടുത്തുവെന്നാണ് പ്രതിയുടെ മൊഴി. പ്രതി റിജോയ്ക്ക് 2 കുട്ടികൾ ഉണ്ട്. ഇളയ പെൺകുട്ടി നാലാം ക്ലാസ്സിലും. മൂത്ത ആൺകുട്ടി പ്ലസ് വണ്ണിലും പഠിക്കുന്നു. 2020 മുതൽ പ്രതി നാട്ടിൽ ഉണ്ട്. നാട്ടിൽ മറ്റ് ജോലി ഒന്നും ചെയ്തിരുന്നില്ല. മേലൂർ ആയിരുന്നു താമസം രണ്ടുവർഷമായി പോട്ട ആശാരി പാറയിൽ വീട് പണിത് താമസിക്കുകയായിരുന്നു റിജോ.
ആഡംബര ജീവിതം നയിച്ചാണ് റിജോ കടം വരുത്തിവെച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ ഇയാൾക്കും കുട്ടികൾക്കും വേണ്ടിയാണ് പണം അയച്ചു നൽകിയിരുന്നത്. ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ച് നൽകിയിരുന്നത്. ഈ പണമാണ് ആഡംബരത്തിനായി ഉപയോഗിച്ചത്. ഫൈവ് സ്റ്റാർ ബാറുകളിലെത്തി മദ്യപിച്ചും, സുഹൃത്തുക്കൾക്ക് പ്രത്യേക പാർട്ടി നൽകിയുമാണ് പണം ചെലവഴിച്ചത്. ഒടുവിൽ കടം വരുത്തി. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കവർച്ച നടത്താൻ തീരുമാനിച്ചത്.