ട്രംപിന് ആര് മണികെട്ടും? മോദിയുടെ നയതന്ത്രത്തെ വാനോളം പുകഴ്‌ത്തി അമേരിക്കൻ മാധ്യമം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര ചർച്ചകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ മാധ്യമങ്ങൾ. ട്രംപുമായുള്ള ചർച്ചയെ മോദി കൈകാര്യം ചെയ്ത രീതി “മാസ്റ്റർക്ലാസ്” എന്നാണ് സിഎൻഎൻ പ്രശംസിച്ചത്, ഇന്ത്യയ്ക്ക് മേലെ ട്രംപ് ഉയർന്ന താരിഫ് പ്രഖ്യാപിച്ചപ്പോൾ ഉഭയകക്ഷി ബന്ധം വഷളാകേണ്ടതായിരുന്നുവെന്നും എന്നാൽ ഇതിനെ ഒരു അവസരമായി കണ്ട മോദി വ്യാപാരം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലയിൽ വിജയകരമായ കരാറുകൾ ഒപ്പിടുകയും ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് സിഎൻഎന്നിലെ മുതിർന്ന അന്താരാഷ്ട്ര ലേഖകൻ വിൽ റിപ്ലി അഭിപ്രായപ്പെട്ടു.
ട്രംപിന്റെ പ്രവചനാതീതമായ നയതന്ത്ര തീരുമാനങ്ങളെ നയിക്കാനുള്ള മോദിയുടെ കഴിവ് ലോക നേതാക്കൾക്കുള്ള ഒരു പാഠമാണെന്നും റിപ്ലി പറയുന്നു. ട്രംപിന്റെ താരിഫ് നീക്കങ്ങൾ ഇന്ത്യയെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കിയാണ് പ്രധാനമന്ത്രി മോദി ഇടപെട്ടത്. ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ യുഎസ് നിക്ഷേപങ്ങൾ വർധിപ്പിക്കാനും എഫ്-35 യുദ്ധവിമാനങ്ങളുടെ വാങ്ങൽ ഉൾപ്പടെ പ്രതിരോധ രംഗത്ത് പുതിയ കരാറുകൾ ഒപ്പിട്ടതും ബന്ധം ശക്തിപ്പെടുത്തി. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തെ പിന്തുണച്ചതും നേട്ടമെന്നാണ് റിപ്ലി അഭിപ്രായപ്പെടുന്നത്.
“മിഗ + മാഗ = മെഗാ – അഭിവൃദ്ധിക്കായുള്ള ഒരു മെഗാ പങ്കാളിത്തം” എന്ന ട്രംപിന്റെ പ്രശസ്തമായ മുദ്രാവാക്യം സ്വന്തം രീതിയിൽ ഉപയോഗിച്ച മോദിയുടെ സമർത്ഥമായാണ് മുന്നോട്ട് പോയത്. യുഎസ് പ്രസിഡന്റ് ട്രംപ് കേൾക്കാൻ അഗ്രഹിച്ചതാണ് പ്രധാനമന്ത്രി പറഞ്ഞത്. യുഎസ് കാറുകൾക്ക് 70% നികുതിയും ആഡംബര വാഹനങ്ങൾക്ക് 125% താരിഫും മുൻകാലങ്ങളിൽ ചുമത്തിയതിനെ ട്രംപ് നേരിട്ട് വിമർശിച്ചിട്ടും ഇരു നേതാക്കളും തമ്മിലെ ചർച്ചകൾ വിജയകരമായി. ഇന്ത്യ അമേരിക്കയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുമെന്നും എന്ന് ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്, ഇന്ത്യയ്ക്ക് നയതന്ത്രപരമായ തിരിച്ചടി നേരിടേണ്ടി വരുമായിരുന്ന സാഹചര്യമാണ് യുഎസിന് നേട്ടവും യുഎസ്-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അവസരവുമായി മോദി മാറ്റിയതെന്നും സിഎൻഎൻ ലേഖകൻ ചൂണ്ടിക്കാട്ടുന്നു.