‘താരങ്ങൾ പ്രതിഫലം കുറയ്ക്കണം, സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ല’: ലിസ്റ്റിൻ സ്റ്റീഫൻ
നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആന്‍റണി പെരുമ്പാവൂർ സംഘടനക്കൊപ്പം നിൽക്കുന്ന ആളാണ്. ആന്‍റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല. പ്രശ്നത്തിനു ശേഷം ആന്‍റണിയുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാമായിരുന്നു. ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാര്‍ പറഞ്ഞതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.താരങ്ങൾ പ്രതിഫലം കുറയ്ക്കണം.
മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞു. ഒടിടി, സാറ്റ്ലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്. നാളെയൊരു സിനിമാ സമരമുണ്ടായാൽ അതിന്‍റെ ഏറ്റവും മുന്നിൽ നിൽക്കുക അസോസിയേഷന്‍റെ ഏതൊരു തീരുമാനങ്ങൾക്കൊപ്പവും ഉണ്ടാവുന്ന ആളാണ് ആന്‍റണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദേശിച്ച് പറഞ്ഞതല്ല.
പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നത്. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാന്‍ പറ്റും എന്നും ചര്‍ച്ച ചെയ്തിരുന്നു. ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് അയച്ചിരുന്നു.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്‍റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്. ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരായതിനാല്‍ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും ജനറല്‍ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്ന കത്താണ് അമ്മയില്‍നിന്ന് ലഭിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി.