KeralaTop News

‘കുഞ്ഞ് കരഞ്ഞതിനാല്‍ ശ്രീതുവിനെ വിളിച്ചിട്ടും മുറിയിലേക്ക് വന്നില്ല, അതിന്റെ വൈരാഗ്യത്തിന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞു’; ഹരികുമാറിന്റെ മൊഴി

Spread the love

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം .കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഹരികുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. സഹോദരിയോട് തോന്നിയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചയാണ് അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാര്‍ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞ് കൊന്നത്. അമ്മ ശ്രീതു ശുചിമുറിയിലേക്ക് പോയ തക്കത്തിനാണ് കൃത്യം. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു.29ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്ക് വരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു.ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ തിരികെപോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്.

ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ജയിലിലാണ് അമ്മ ശ്രീതു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന് പങ്കുള്ളതായി പൊലീസിന് കണ്ടെത്താനായിട്ടില്ല.