‘അഗ്നിവീർ ഗായത്രി തൂങ്ങി മരിച്ച ദിവസം അമ്മക്കൊപ്പം ലോറി ഡ്രൈവർ രാവിലെ വരെവീട്ടിൽ ഉണ്ടായിരുന്നു’; ആരോപണവുമായി രണ്ടാനച്ഛൻ
പത്തനംതിട്ടയിലെ 19കാരി ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നു.
ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയി എന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്. അടൂരിലെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിർദ്ദേശിച്ചിരുന്നുവെന്ന് പറഞ്ഞ ചന്ദ്രശേഖരൻ, സ്ഥാപനത്തിൽ പ്രശനങ്ങൾ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അവകാശപ്പെടുന്നു.
താനാണ് ഗായത്രിയെ വളർത്തിയത്. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയാണ് ഗായത്രിയെന്നും പൊലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. രേഖകളിൽ മുഴുവൻ ഗായത്രി ചന്ദ്രശേഖരൻ എന്നാണ് പേര്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു വർഷമായി ഇവരുമായി ബന്ധമില്ല. ഗായത്രി ആത്മഹത്യ ചെയ്യുകയില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
പത്തനംതിട്ട ചിറ്റാർ സ്വദേശിയായിരുന്നു മരിച്ച ഗായത്രി. 19 വയസായിരുന്നു പ്രായം. അടൂരിലെ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ ഒന്നര വർഷമായി അഗ്നിവീർ കോഴ്സ് പഠിക്കുകയായിരുന്നു.