മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് യുവാവിന് പിഴ
ഫ്രാൻസിൽ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കർ ഓൺ ചെയ്ത് സംസാരിച്ചതിന് ഒരു യുവാവിന് 200 ഡോളർ (ഏകദേശം 17,500 രൂപ) പിഴ ചുമത്തി. തന്റെ സഹോദരിയുമായി ഫോൺ സ്പീക്കറിട്ട് സംസാരിക്കുകയായിരുന്നു ഇയാൾ. സ്പീക്കർ ഓഫ് ചെയ്യാതെ സംസാരിച്ചാൽ പിഴ ഈടാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് അത് അവഗണിച്ചു. ഇതേത്തുടർന്നാണ് പിഴ ചുമത്തിയത്.
ഈ സംഭവം വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഫോൺ സ്പീക്കർ ഉപയോഗിക്കുന്നതിനെതിരെ നിരവധി പേർ വിമർശനങ്ങൾ ഉന്നയിച്ചു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾ ഹെഡ്ഫോണുകൾ ഉപയോഗിക്കാതെ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഹെഡ്ഫോണുകളോ ഇയർബഡ്‌സുകളോ നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.