‘എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടും’; വിമർശിച്ച് മാർത്തോമ സഭ
പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ മാർത്തോമ സഭ. എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാർ തീരുമാനത്തെ മർത്തോമ സഭ അധ്യക്ഷൻ തുറന്നു വിമർശിച്ചു. മദ്യനിർമാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടുമെന്ന് സഭാ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത.
സർക്കാരിന്റെ പ്രധാന വരുമാനം മദ്യവിൽപ്പനയാണെന്നും വിമർശനം. മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിലായിരുന്നു സഭാ അധ്യക്ഷന്റെ സർക്കാർ വിരുദ്ധ പരാമർശം. വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി കേരളം മാറിയിരിക്കുന്നു എന്ന് പറഞ്ഞ മർത്തോമ സഭ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സമയബന്ധിതമായി കർമ പദ്ധതി പൂർത്തിയാക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു എന്നും ഇത് ചെറുക്കണമെന്നും മാർത്തോമാ സഭ അധ്യക്ഷൻ ആഹ്വാനം ചെയ്തു. 130 മത് മാരമൺ കൺവെൻഷൻ ഉദ്ഘാനത്തിന് കോഴഞ്ചേരി പമ്പാ മണപ്പുറത്ത് ആയിരക്കണക്കിന് ആളുകൾ ആണ് എത്തിയത്. വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരും,രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും മരാമൺ’കൺവെൻഷൻ വേദിയിലെത്തി.