‘ഒരു സ്ഥാനാർത്ഥിയുടെ ചിന്തകൾ ശുദ്ധമായിരിക്കണം, കെജ്‌രിവാൾ അത് ശ്രദ്ധിച്ചില്ല, പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി’: അണ്ണാ ഹസാരെ
ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല.
തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്ബോള്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണം. സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.