‘താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല, പുതിയ ആളുകൾക്കുപോലും വൻതുക’; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യം. സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകള്‍. താരങ്ങള്‍ വേതനം കുറക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.
പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. പ്രതിഫലത്തിനുപുറമേ അഭിനേതാക്കള്‍ക്ക് ജി.എസ്.ടി.യും നല്‍കണം. കൂടാതെ വിനോദനികുതിയും സര്‍ക്കാര്‍ പിരിക്കുന്നു. താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിര്‍ത്തിവയ്ക്കുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുന്‍പെന്ന വ്യവസ്ഥമാറ്റി റിലീസിനുമുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ല.